ന്യൂഡെല്‍ഹി: ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഒരാളെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റില്‍ അറിയിച്ചത്.
കേസില്‍ സാക്ഷികളുടെ മൊഴിയെടുക്കല്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കല്‍ തുടങ്ങിയവ നടന്നിട്ടും ഒന്നര വര്‍ഷത്തിനിടെ ഒരാളെ പോലും ഡെല്‍ഹി പോലീസിന് അറസ്‌റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
2020 ജനുവരി അഞ്ചിനാണ് ഹോസ്‌റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണമുണ്ടായത്. വനിതാ, മിക്‌സഡ് ഹോസ്‌റ്റലുകളില്‍ അതിക്രമിച്ചു കയറിയുള്ള തേര്‍വാഴ്‌ചയില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെന്‍ തുടങ്ങി അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
എബിവിപി സംഘമാണ് ആക്രമണം നടത്തിയത് എന്നായിരുന്നു യൂണിയന്‍ പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്. ഇവര്‍ക്കു പൊലീസ് ഒത്താശ ചെയ്‌തതായും ആരോപണമുണ്ട്. സംഘത്തില്‍ മുഖം മറച്ച് കുറുവടികളും മറ്റുമായി പെണ്‍കുട്ടികളുമുണ്ടായിരുന്നു. മുഖം മറച്ചവര്‍ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഹോസ്‌റ്റല്‍ മുറികളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അക്രമത്തിന് പിന്നില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ഡെല്‍ഹി പോലീസ് നിലപാടെടുത്തത്. രണ്ട് എബിവിപി പ്രവര്‍ത്തകരെ മാത്രമാണ് പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, ജെഎന്‍യുവില്‍ അധ്യാപകരേയും വിദ്യാര്‍ഥികളേയും ആക്രമിച്ചത് തങ്ങളാണെന്ന എബിവിപി പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ ഇന്ത്യ ടുഡെ ചാനല്‍ ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടിരുന്നു. അക്രമത്തിന് പോലീസ് സഹായം ചെയ്‌തുവെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
Read also: പെഗാസസിൽ സ്വതന്ത്രാന്വേഷണം വേണം; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയിൽ