ന്യൂഡെൽഹി: ജെഎൻയു കാമ്പസിനുള്ളിൽ ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്‌ചിമ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഡെൽഹിയിലെ ബിക്കാജി കാമ പ്‌ളസില്‍ മൊബൈല്‍ റിപ്പയര്‍ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.
പ്രതി ജെഎൻയു വിദ്യാർഥിയല്ലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. 500ല്‍ അധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 60 പോലീസുകാര്‍ അന്വേഷണത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം നടന്നത്. രാത്രി 11.45ന് ജെഎൻയു ഈസ്‌റ്റ് ഗേറ്റിന് സമീപമായിരുന്നു സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ അക്ഷയ് പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി ഒച്ചയുണ്ടാക്കിയതോടെ ഇയാൾ രക്ഷപെട്ടു. വസ്‌ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്‌ഥരാണ് കണ്ടെത്തിയത്.
വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്‌റ്റ് നടന്നത്. അറസ്‌റ്റ് വൈകുന്നതിനെതിരെ ജെഎൻയു സ്‌റ്റുഡന്റ് യൂണിയൻ നേതാവ് ഐഷെ ഖോഷ് പോലീസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് 100 മണിക്കൂർ പിന്നിട്ടിട്ടും അറസ്‌റ്റ് നടക്കുന്നില്ലെന്നും, കാമ്പസിനകത്ത് സ്‌ത്രീ സുരക്ഷയെന്നത് മിഥ്യ മാത്രമാണോയെന്നും ഐഷെ ഖോഷ് ചോദിച്ചു.
Also Read: ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ