ന്യൂഡെൽഹി: ജെഎൻയുവിലെ സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ജെഎൻയു വിദ്യാർഥി യൂണിയനും ഇടതു വിദ്യാർഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡെൽഹി പോലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അതേസമയം, പ്രതികളുടെ അറസ്‌റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർഥി യൂണിയൻ. ഇന്ന് ഡെൽഹി പോലീസ് ആസ്‌ഥാനത്തേക്ക് മാർച്ച് നടത്തും. മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎൻയുവിൽ സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർഥികൾക്ക് പരിക്കേറ്റു.
ഞായറാഴ്‌ച ഹോസ്‌റ്റലുകളിൽ മാംസാഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസാഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്‌തതോടെയാണ് സംഘർഷം ഉണ്ടായത്.
അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസയിലാണ്. സ്‌ഥലത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
Read Also: എനിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും; നേതാക്കൾക്ക് എതിരെ വീണ്ടും കെവി തോമസ്