കൊച്ചി: സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതിന്റെ പേരിലുള്ള അച്ചടക്ക നടപടി എഐസിസി പരിഗണിക്കുന്നതിനിടെ സംസ്‌ഥാന നേതൃത്വത്തിന് എതിരായ തന്റെ നിലപാട് ആവർത്തിച്ച് കെവി തോമസ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം സംസ്‌ഥാന നേതാക്കള്‍ തനിക്കെതിരെ നില കൊള്ളുന്നു എന്നത് പുതിയ കാര്യമല്ലെന്നും പ്രതികരിച്ചു. ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്.
എഐസിസി നടപടി ഉണ്ടാകുന്നതിനു മുന്‍പേ തനിക്കെതിരെ ജാഥ നടന്നെന്നും കെവി തോമസ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു. എവിടെയാണ് സെമി കേഡര്‍ എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവുമാണ് എന്നും കുറ്റപ്പെടുത്തി.
തനിക്ക് എതിരെ നടപടി വേണമെന്ന കെപിസിസിയുടെ ശുപാര്‍ശ പരിഗണിക്കാന്‍ അച്ചടക്ക സമിതി യോഗം ചേരുന്നുണ്ട്. തനിക്ക് എതിരെ നടപടി എടുക്കുന്നതില്‍ കമ്മിറ്റിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ല, കോൺഗ്രസിന്റെ നടപടി ക്രമങ്ങള്‍ അറിയാത്ത ആളുകള്‍ ആണ് പുറത്താക്കണമെന്ന് പറയുന്നത്. പാര്‍ട്ടിയില്‍ ഓട് പൊളിച്ചു വന്ന ആളല്ല താനെന്നും കെവി തോമസ് ആവര്‍ത്തിച്ചു.
രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആക്ഷേപങ്ങളെയും കെവി തോമസ് തള്ളി. നയാ പൈസ പാര്‍ട്ടിയില്‍ നിന്ന് എടുത്തിട്ടില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കുമ്പളങ്ങിക്കാര്‍ക്ക് എന്നെ അറിയാമെന്നും കെവി തോമസ് പ്രതികരിച്ചു.
Most Read: പാകിസ്‌ഥാൻ പ്രധാനമന്ത്രിയെ ഇന്നറിയാം; ഇമ്രാൻ പക്ഷം നഗരങ്ങൾ സ്‌തംഭിപ്പിച്ച് പ്രക്ഷോഭത്തിൽ