ന്യൂഡെൽഹി: ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷകളുടെ സിലബസിൽ ഇത്തവണ മാറ്റങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജെഇഇ മെയിൻ പരീക്ഷയിൽ ആകെ 90 ചോദ്യങ്ങളിൽ നിന്ന് 75 ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം ഇക്കൊല്ലം വിദ്യാർഥികളുണ്ടാകും. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നീ വിഷയങ്ങളിൽ നിന്നുള്ള 90 ചോദ്യങ്ങളിൽ (ഓരോ വിഷയത്തിൽ നിന്നും 30 ചോദ്യങ്ങൾ വീതം) 75 ചോദ്യങ്ങൾക്ക് മാത്രം ഉത്തരമെഴുതാനുള്ള അവസരം ആദ്യമായാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.
ജെഇഇ മെയിൻ പരീക്ഷ 4 സെക്ഷനുകളായി നടത്താനും ഇത്തവണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 23 മുതൽ 26 വരെയാണ് ജെഇഇ മെയിൻ ആദ്യ സെക്ഷൻ പരീക്ഷ. ഇതിനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 23 വരെ നീട്ടിയിട്ടുണ്ട്. ജനുവരി 27 മുതൽ 30 വരെ വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാകും അടുത്ത സെക്ഷനുകൾ നടക്കുക.
ഐഐടികളിലെ പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ ജൂലൈ മൂന്നിനാണ് നടത്താൻ നിശ്‌ചയിച്ചിട്ടുള്ളത്. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് 12ആം ക്ളാസിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയിൽ ഇളവും ഈ അധ്യയന വർഷം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
നീറ്റ് യുജി പരീക്ഷയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വിവിധ സ്‌ഥാനങ്ങൾ 12ആം ക്ളാസ് പരീക്ഷ സിലബസ് കുറച്ച സാഹചര്യത്തിൽ ജെഇഇ മെയിനിന് സമാനമായ മാറ്റങ്ങൾ നീറ്റിലുമുണ്ടാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.
Read also: വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍