തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്‌ച വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണിത്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. പ്രഭാത, സായാഹ്‌ന നടത്തം, മൊബൈൽ കടകൾ തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ച ഇളവുകൾ എല്ലാം പിൻവലിച്ചു. വ്യവസായ ആവശ്യങ്ങൾക്കായി അസംസ്‌കൃത വസ്‌തുക്കൾ വിൽക്കുന്ന സ്‌ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്ക് പ്രവർത്തിക്കാം. അന്തർജില്ലാ യാത്രകൾക്ക് പോലീസ് പാസും ഹ്രസ്വദൂര യാത്രകൾക്ക് സത്യവാങ്‌മൂലവും നിർബന്ധമാണ്.
സര്‍ക്കാര്‍, അർധസര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, പൊതുമേഖലാ സ്‌ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്‌ചയിച്ചത്. അതേസമയം, ഡെലിവറി ഏജന്റുമാർ ഉൾപ്പടെ സംസ്‌ഥാനത്ത് യാത്രാനുമതിയുള്ള ആളുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല.
Read also: മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍