തിരുവനന്തപുരം: എഐസിടിഇ നിർദ്ദേശം മറികടന്ന് പരീക്ഷകളുമായി മുന്നോട്ട് പോകാൻ സാങ്കേതിക സർവകലാശാല. ഇന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. എഐസിടിഇയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനവും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റിവെക്കണമെന്ന് എഐസിടിഇ സാങ്കേതിക സർവകലാശാലയോട് നിർദ്ദേശിച്ചത്. എന്നാൽ, പരീക്ഷ നീട്ടിവെക്കേണ്ട എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സർവകലാശാല. എഐസിടിഇയുടെ നിർദ്ദേശത്തെ തുടർന്ന് വൈസ് ചാൻസലറും സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിലെ അംഗങ്ങളും അധ്യാപകരുമായി കൂടിയാലോചിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായവും തേടി. പരീക്ഷ മാറ്റിവെക്കേണ്ട എന്നുതന്നെയാണ് ഏകകണ്‌ഠമായ തീരുമാനം. ഒൻപതാം തീയതി തന്നെ പല പരീക്ഷകളും തുടങ്ങിയിരുന്നു. ഈ ആഴ്‌ച ക്രമീകരിച്ചിട്ടുള്ള പരീക്ഷകൾ മാറ്റേണ്ട സാഹചര്യം ഇല്ലെന്നാണ് അധ്യാപകരുടെ അഭിപ്രായം.
എഐസിടിഇയുമായി സംസാരിച്ചുവെന്നും സർവകലാശാലയുടെ നിലപാട് അവരെ മനസിലാക്കിച്ചെന്നുമാണ് അധികൃതരുടെ വിശദീകരണം. കുട്ടികൾക്ക് ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രങ്ങളാണ് നൽകിയിട്ടുള്ളത്. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഹോസ്‌റ്റലുകളിൽ എത്തിച്ചേർന്ന വിദ്യാർഥികളോട് ഇനി മടങ്ങിപ്പോകാൻ പറയുക പ്രായോഗികമല്ല.
കോവിഡ് രോഗബാധ, ക്വാറന്റെയ്‌ൻ, യാത്രാബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ പരീക്ഷ എഴുതാനാവാത്ത വിദ്യാർഥികൾക്ക് വീണ്ടും ഒരവസരം കൂടി നൽകും. ഇത് ഒന്നാം ചാൻസ് ആയാണ് കണക്കാക്കുക. ബിടെക്ക്, എംടെക്ക്, എംസിഎ, എംബിഎ പരീക്ഷകളാണ് വിവിധ അഫിലിയേറ്റഡ് കോളേജുകളിലായി പുരോഗമിക്കുന്നത്.
Also Read: അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണം; കസ്‌റ്റംസ് ഹൈക്കോടതിയിൽ