തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ സിറ്റിങ് സീറ്റുകൾ കുറക്കുകയോ മാറ്റുകയോ ചെയ്‌തിട്ടില്ല. അങ്ങനെ ഉണ്ടാകുമ്പോഴേ തങ്ങൾ അതിനെക്കുറിച്ച് പറയേണ്ട കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കാനം. കഴിഞ്ഞ തവണ 27 സീറ്റിൽ മൽസരിച്ച സിപിഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മൽസരിക്കുന്നത്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുമാണ് സിപിഐ വിട്ടു നൽകിയത്. 21 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചത്. ബാക്കി നാല് സീറ്റുകളിലെ സ്‌ഥാനാർഥികളെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിക്കുള്ളിൽ ആഭ്യന്തര ചർച്ചകൾ നടക്കും. അത് സംബന്ധിച്ച് പരസ്യ പ്രസ്‌താവനകൾ നടത്തുന്നത് ശരിയല്ല. ഞങ്ങൾ തൃപ്‌തരല്ലെങ്കിൽ സീറ്റുധാരണയിൽ സമ്മതിക്കില്ലായിരുന്നു. കേരള കോൺഗ്രസ് മുന്നണിയിൽ വന്നത് കൊണ്ട് നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാം. സീറ്റുകൾ കൂടുതൽ ലഭിച്ചത് കൊണ്ട് ശക്‌തിയുണ്ടാകണമെന്ന് ഇല്ലെന്നും കാനം കൂട്ടിച്ചേർത്തു.
Read Also: കെപിസിസി അധ്യക്ഷസ്‌ഥാനം അടഞ്ഞ അധ്യായം; കെ സുധാകരന്‍