തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. കോൺഗ്രസ് ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെയും ഉയർത്തി കാണിക്കാറില്ലെന്നും ചെന്നിത്തല പറഞ്ഞു. കെവി തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മൻ ചാണ്ടി ചെയർമാനായ പത്തംഗ കെപിസിസി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പുറമെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, വിഎം സുധീരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരാണ് സമിതിയിലുള്ളത്.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ചുമതലകൾ നൽകി ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവന്നതിൽ ഐ ഗ്രൂപ്പിനുള്ളിൽ അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Read also: വാളയാര്‍ കേസ്; രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌ത് പോക്‌സോ കോടതി