തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടായ ഭാഗത്ത് നിന്ന് മദ്യത്തിന്റെ അംശമുള്ള രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും കെമിസ്ട്രി വിഭാഗം തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ, ഡീസൽ അംശം ഉണ്ടോയെന്നതാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്. എന്നാൽ മദ്യത്തിന്റെ അംശമാണ് കണ്ടെത്തിയത്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്‌തമല്ല.
അന്തിമ ഫോറൻസിക് റിപ്പോർട്ടും ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത തള്ളിയതോടെ ഫയലുകൾ കത്തിനശിച്ച തീപിടിത്തം സംബന്ധിച്ച് വീണ്ടും ദുരൂഹതയേറുകയാണ്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ സംഘം പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമാകാത്തതിനാൽ വിദഗ്‌ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താനും ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബംഗ്ളൂരിലോ പരിശോധനക്ക് സാമ്പിൾ അയക്കാനാണ് ആലോചന.
Also Read: ട്രഷറി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
തീപിടിത്തതിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന സർക്കാരിന്റെ വാദം തള്ളുന്നതായിരുന്നു നേരത്തെയുള്ള ഫിസിക്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടും. സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്‌റ്റ് 25നായിരുന്നു സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.