ലഖ്‌നൗ: രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കൾ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഹാപൂര്‍ സ്വദേശിയായ കപില്‍ (27) എന്ന ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രി ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 മുതല്‍ രാവിലെ 5 വരെയായിരുന്നു കര്‍ഫ്യൂ.
കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം പൊറോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ കപിലിന്റെ ഹോട്ടലിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. എന്നാല്‍ കട അടച്ചുവെന്നും ഭക്ഷണം തീര്‍ന്നതായും കപില്‍ ഇവരെ അറിയിച്ചു. ഇതോടെ യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു. ഇവര്‍ കപിലിനോട് തര്‍ക്കിച്ച ശേഷം മടങ്ങി. പുലര്‍ച്ചെ 3.30ഓടെ ഇവര്‍ വീണ്ടും കടയിലെത്തി കപിലിനെ വെടിവച്ച് വീഴ്‌ത്തിയ ശേഷം സ്‌ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പരി ചൗക്കിന് സമീപം ഓരാള്‍ക്ക് വെടിയേറ്റു എന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് സ്‌ഥലത്ത് എത്തിയത്. സംഭവത്തില്‍ ആകാശ്, യോഗേന്ദ്ര എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കപിലിന്റെ കടയിൽ സ്‌ഥിരം എത്തിയിരുന്നവരാണ് അക്രമികള്‍.
Most Read: തൊഴിൽരഹിതർക്കുള്ള വേതനത്തിൽ വർധന; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ