തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റ് കാര്യങ്ങൾക്കോ ഇനി മുതൽ പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്‌ഥാനത്തെ ജോലികൾക്കായി കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് നൽകാനേ ഇനി പോലീസിന് കഴിയൂ. വിദേശത്തെ ജോലികൾക്ക് ഗുഡ് കോണ്ടാക്‌ട് സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജൻസികളിലൂടെ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഉത്തരവ്.
സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്‌പി ഓഫിസിലോ ബന്ധപ്പെട്ട സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കോ നൽകണം. അപേക്ഷിക്കുന്ന ആൾ തന്നെ അപേക്ഷ തയ്യാറാക്കുന്നതാവും ഉചിതം. അതിന് സാധിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർ എഴുതി നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ മറ്റുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷകൻ നേരിട്ട് ഹാജരാകണമെന്ന് നിർബന്ധമില്ല.
അപേക്ഷകൻ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആൾക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സർട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസൺ പോർട്ടൽ വഴിയും പോലീസിന്റെ ആപ് വഴിയും ഫീസടച്ച് സർട്ടിഫിക്കറ്റ് വാങ്ങാം. അപേക്ഷകന് ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണം. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്പർ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നവൾക്കും സർട്ടിഫിക്കറ്റ് നൽകില്ല.
വിലാസം തിരിച്ചറിയാനായി റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി, എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ: കേന്ദ്ര- സംസ്‌ഥാന സ്‌ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്. കേസുകളില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് അപേക്ഷിക്കാനുള്ള സാഹചര്യം വ്യക്തമാക്കുന്ന രേഖ തുടങ്ങിയവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്.
Most Read: മൂന്നാറിൽ 17കാരിയെ കഴുത്തിന് കുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച് 18കാരൻ