കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ(ബീച്ച്) ഓക്‌സിജൻ ഉൽപാദനം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ച ആശുപത്രിയിൽ സ്‌ഥാപിച്ച മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റിൽ നിന്നാണ് ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നായിരുന്നു ഓക്‌സിജൻ പ്ളാന്റ് കൊണ്ടുവന്നത്. എന്നാൽ, ഔദ്യോഗികമായ ഉൽഘാടനത്തിന് കാത്തുനിൽക്കാതെ തന്നെ ഉൽപാദനം തുടങ്ങുകയായിരുന്നു.
ശരാശരി നൂറോളം സിലിണ്ടറുകളിൽ നിറയ്‌ക്കാൻ പറ്റുന്ന തരത്തിലുള്ള ഓക്‌സിജനാണ് ഉൽപാദിപ്പിക്കുന്നത്. അന്തരീക്ഷ വായു കംപ്രസർ ഉപയോഗിച്ച് വലിച്ചെടുത്ത് അതിൽനിന്ന് ഓക്‌സിജൻ വേർതിരിച്ചെടുത്ത് ദ്രാവക രൂപത്തിലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് പ്ളാന്റിൽ നിന്നും പൈപ്പിലൂടെ കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം വഴി വാർഡുകളിലേക്ക് എത്തിക്കുന്ന ക്രമീകരണമാണ് നടത്തിയിട്ടുള്ളത്. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്ളാന്റാണ് സ്‌ഥാപിച്ചത്.
ഒരു ദിവസം ചെറുതും വലുതുമായി 200 മുതൽ 300 വരെയാണ് ഓക്‌സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. മാസം രണ്ടര ലക്ഷത്തോളം രൂപയാണ് സിലിണ്ടറുകളിൽ ഓക്‌സിജൻ മാറ്റി നിറയ്‌ക്കാനായി ചിലവഴിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബിപിസിഎല്ലാണ് പ്ളാന്റ് സ്‌ഥാപിച്ചത്.
ഇതോടെ ആശുപത്രിയിലെ എല്ലാ കട്ടിലുകളിലും ഓക്‌സിജൻ സംവിധാനം ഒരുക്കും. നിലവിൽ ആശുപത്രിയിലെ 316 കട്ടിലുകളിലാണ് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം ഉള്ളത്. കോവിഡ് ബാധിതർക്ക് 200, അല്ലാത്ത രോഗികൾക്ക് 116 എന്നിങ്ങനെയാണ് കണക്ക്. കോവിഡിന് മുന്നേ 76 കട്ടിലുകളിൽ മാത്രമായിരുന്നു ഓക്‌സിജൻ സംവിധാനം ഉണ്ടായിരുന്നത്.
Read Also: ഭൂചലനം; 6 വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി