കണ്ണൂർ: ജില്ലയിലെ ടൂറിസം മേഖലയിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയും കൂടുതൽ ആളുകളെ കേന്ദ്രങ്ങളിലേക്ക് ആകർഷിപ്പിക്കുകയാണ് ലക്ഷ്യം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടക്കാനാണ് ടൂറിസം കേന്ദ്രങ്ങളിൽ നവീകരണ പ്രവർത്തികൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
വിദേശികളടക്കമുള്ള നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലാണ് ഏറ്റവും വലിയ നവീകരണങ്ങൾ നടത്തുന്നത്. ഇതിനായി മുഴപ്പിലങ്ങാട്-ധർമടം മേഖലയിലെ വികസനത്തിനായി 233.71 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. മുഴപ്പിലങ്ങാടിനും ധർമടത്തിനുമിടയിൽ നാല് വിഭാഗങ്ങൾ തിരിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിൽ 45.60 കോടിയുടെ ലോകോത്തര റിസോർടും നിർമിക്കും.
പാത്ത്‌വേ ആൻഡ് റീടെയിനിങ് വാൾ, നടപ്പാത, പുൽതകിടി, മരങ്ങൾ വെച്ചുപിടിപ്പിക്കൽ, വൈദ്യുതി വിളക്ക്, ആർടിസിറ്റ് പവലിയൻ, കിയോസ്‌ക്, സ്‌കേറ്റ് പാർക്ക്, കിഡ്‌സ് പ്ളേ ഉപകരണങ്ങൾ തുടങ്ങിയവയാണ് ബീച്ചിൽ ഒരുക്കുന്നത്. ഇതിനായി കിഫ്‌ബി ഫണ്ടിൽ നിന്ന് 52.541 കോടി രൂപയാണ് അനുവദിച്ചത്.
Read Also: നീലഗിരിയിലെ അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് ആശങ്കയിൽ