പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി. ഒപി അടക്കം ബഹിഷ്‌ക്കരിച്ചായിരുന്നു പ്രതിഷധം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ഉൾപ്പടെയുള്ള ഡോക്‌ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്‌തമാക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം.
കഴിഞ്ഞ ഏപ്രിൽ മാസമാണ് അവസാനമായി ശമ്പളം ലഭിച്ചതെന്നാണ് ഡോക്‌ടർമാർ പറയുന്നത്. കോവിഡ് കാലത്തും സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിച്ചിട്ടും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ അനീതി മനുഷ്യത്വ രഹിതമാണെന്നും ഡോക്‌ടർമാർ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയായിരുന്നു സൂചനാ സമരം നടത്തിയത്.
പട്ടികജാതി വകുപ്പിന്റെ ഫണ്ടിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. എന്നാൽ, ഇത് തുടരുന്നതിന് നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ടായതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമായതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം. ശമ്പളം നൽകുന്നതിനായി പത്തു കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും പട്ടികജാതി വകുപ്പ് അറിയിച്ചു. കുടിശിക അടക്കമുള്ള ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുകളെയും പങ്കെടുപ്പിച്ച് അനിശ്‌ചിതകാല സമരം നടത്താനാണ് ഡോക്‌ടർമാരുടെ തീരുമാനം.
Read Also: ഒറ്റപ്പാലം നഗര വികസനം; കരട് പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം