ചെന്നൈ: ലക്ഷ്‌മി വിലാസ് ബാങ്കിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം സുരക്ഷിതമാണെന്നും ബാങ്കിന്റെ ഭരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്‌മിനിസ്‌ട്രേറ്റർ ടിഎൻ മനോഹരൻ. ബാങ്കിന്റെ സാമ്പത്തിക സ്‌ഥിതി മോശമായതിനെ തുടർന്ന് നിക്ഷേപം പിൻവലിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് നിക്ഷേപകർക്കിടയിൽ ആശങ്കക്ക് ഇടയാക്കുകയും ചെയ്‌തിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രസ്‌താവന ഇറക്കിയത്.
ഡിബിഎസ് ബാങ്കുമായി ലക്ഷ്‌മി വിലാസ് ബാങ്കിനെ ലയിപ്പിക്കുന്നതിനുള്ള നടപടികൾ നേരത്തെ തീരുമാനിച്ച സമയ പരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡിബിഎസ് ബാങ്കുമായുളള ലയനം സംബന്ധിച്ച കരട് നാളെ റിസർവ് ബാങ്ക് പ്രഖ്യാപിക്കും. ഡിസംബർ 16ന് മുമ്പ് ലയന പ്രക്രിയ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ അഡ്‌മിനിസ്‌ട്രേറ്റർ.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ബാങ്കിന്റെ ഭരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്‌ഥിതി മോശമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഒരു വർഷത്തെ മൊറട്ടോറിയവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കിന്റെ ഓഹരി വില കൂപ്പ്കുത്തിയിരുന്നു.
Also Read: ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു
നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 16 വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നിക്ഷേപകർക്ക് 25,000ത്തിലധികം പിൻവലിക്കാൻ സാധിക്കൂ.
ചികിൽസ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ്, വിവാഹം എന്നിവക്ക് വേണ്ടി റിസർവ് ബാങ്കിന്റെ അനുമതിയോടെ 25,000ത്തിലധികം പിൻവലിക്കാം.