പ്യോങ്യാങ്: ഉത്തരകൊറിയ തങ്ങളുടെ യോങ്ബ്യോൻ ആണവ റിയാക്‌ടറിന്റെ പ്രവർത്തനം പുനഃരാരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎൻ ആറ്റോമിക് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോട്ടിലാണ് നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പ്ളൂട്ടോണിയമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു.
നേരത്തെ 2009ൽ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) ഉത്തരകൊറിയയെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഉത്തരകൊറിയയുടെ ആണവ നിലയങ്ങളുടെ പ്രവർത്തനവും മറ്റും ഇവർ കുത്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ജൂലൈ മുതൽ റിയാക്‌ടർ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയതായി ഐഎഇഎ റിപ്പോർട്ടിൽ പറയുന്നു.
5 മെഗാവാട്ട് റിയാക്‌ടറുള്ള യോങ്ബ്യോൻ ആണവ സമുച്ചയം ഉത്തര കൊറിയയുടെ ആണവ പദ്ധതിയുടെ ഏറ്റവും നിർണായക ഘടകമാണ്. 2018ൽ അന്നത്തെ യുഎസ് പ്രസിഡണ്ടായിരുന്ന ഡൊണാൾഡ് ട്രംപ് സിംഗപ്പൂരിൽ വച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം റിയാക്‌ടർ പ്രവർത്തനം നിർത്തിയിരുന്നു.
ഏറെനാളായി യോങ്ബ്യോൻ ആണവ നിലയത്തിന്റെ പ്രവർത്തനം യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഇതേ സമുച്ചയത്തിൽ തന്നെ പ്രവർത്തിക്കുന്ന ഒരു റേഡിയോ കെമിക്കൽ ലബോറട്ടറിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നേരത്തെ ഐഎഇഎ പുറത്തുവിട്ടിരുന്നു. ഇതിന്റെ പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് മാസത്തോളമായെന്നാണ് കരുതപ്പെടുന്നത്.
Read Also: അഫ്‌ഗാനിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ഇന്ന് മടങ്ങിയേക്കും