കാബൂൾ: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകും എന്ന് സൂചന. ഇരട്ട സ്‍ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരൻമാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം.
അതേസമയം, കേന്ദ്രസർക്കാർ ഇന്ന് അഫ്‌ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് അവലോകനയോഗം ചേരുക. യോഗത്തിന് ശേഷം ക്യാബിനറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇന്നത്തോടെ അഫ്‌ഗാനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കാനാണ് ഇന്ത്യ നേരത്തെ തീരുമാനിച്ചത്.
അതിനിടെ, ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്‌ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്‌താവന.
നേരത്തേ അഫ്‌ഗാനുമായി ഇന്ത്യയ്‌ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്‌ഗാൻ താലിബാന്റെ നിയന്ത്രണത്തിൽ ആയതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെ ആണ് താലിബാന്റെ പ്രസ്‌താവന. അതേസമയം ഇന്ത്യയിലുള്ള അഫ്‌ഗാൻ പൗരൻമാർക്ക് കേന്ദ്രം വിസ നീട്ടി നൽകി. രണ്ടു മാസത്തേക്കാണ് വിസ നീട്ടി നൽകിയത്.
Most Read: മറ്റ് പോസ്‌റ്ററുകളിൽ നെഹ്‌റു ഉണ്ടാവും; വിവാദത്തിന് പിന്നാലെ വിശദീകരണം