ഇസ്‌ലാമാബാദ്: ഇന്നത്തെ അവസ്‌ഥയിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും തയാറല്ലെന്ന് വ്യക്‌തമാക്കി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ നിന്നും കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്‌ഥാൻ നടപടികൾ തുടങ്ങിയെന്നു വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം. പാക് ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് മന്ത്രിസഭയിലെ പ്രമുഖരുമായി ഇമ്രാൻ കൂടിക്കാഴ്‌ച നടത്തിയത്. ഇതിന് ശേഷം പാകിസ്‌ഥാന് ആവശ്യമായ വസ്‌തുക്കൾക്ക് മറ്റൊരു വിപണി കണ്ടെത്താൻ ശ്രമിക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന് ഇമ്രാൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ നിന്ന് കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ ഇമ്രാൻ അധ്യക്ഷനായ ക്യാബിനറ്റ് ഇക്കണോമിക്ക് ഫോറം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം വലിയ ചർച്ചകൾക്ക് വഴിവെച്ചതാണ് ഈ തീരുമാനം പിൻവലിക്കാൻ കാരണം.
2019 ഓഗസ്‌റ്റ് 5ന് ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ പാകിസ്‌ഥാൻ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപാര ബന്ധത്തിലും തുടരാനാണ് തീരുമാനം. കഴിഞ്ഞ കുറച്ച് നാളുകളായി പാകിസ്‌ഥാനിൽ പഞ്ചസാര വില കുതിച്ചുയരുകയാണ്. ഇത് നിയന്ത്രിക്കുവാൻ വേണ്ടിയാണ് ഇന്ത്യയിൽ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യാൻ ക്യാബിനറ്റ് ഇക്കണോമിക് ഫോറം നിർദ്ദേശിച്ചത്. എന്നാൽ, രാഷ്‌ട്രീയ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പാക് പിൻമാറുകയായിരുന്നു.
Also Read: കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി