എറണാകുളം: പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിൽസയിൽ ആണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവ വൈകല്യത്തിന് ചികിൽസയിൽ ആണെന്നാണ് ശ്രീജിത്ത് രവി കോടതിയെ അറിയിച്ചത്.
തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിൽസ നൽകുമെന്ന് സത്യങ്‌മൂലം നൽകണം, വീണ്ടും ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ ജൂൺ 4ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
അയ്യന്തോൾ എസ്എൻ പാർക്കിങ് സമീപത്തായാണ് ശ്രീജിത്ത് രവി കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ ജൂൺ 7ആം തീയതി നടനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവേ ശ്രീജിത്ത് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Most Read: കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം