തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. എല്ലാ അങ്കണവാടികളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്‌ടർ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫിസർമാർക്കും സിഡിപിഒമാർക്കും നിർദ്ദേശം നൽകി.
നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കിൽ മറ്റൊരു കെട്ടിടം ഉടൻ കണ്ടെത്തി അവിടേക്ക് അങ്കണവാടികൾ മാറ്റി പ്രവർത്തിക്കാനും നിർദ്ദേശം നൽകി. അതേസമയം, കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചിൽ സൗജന്യ ചികിൽസ ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതുകൂടാതെ കുട്ടിക്ക് അടിയന്തിര ധനസഹായമായി ഒരു ലക്ഷം രൂപയും അനുവദിക്കും.
സംഭവത്തിൽ മന്ത്രി ശിശുവികസന വകുപ്പ് ഡയറക്‌ടറോട് വിശദീകരണം തേടുകയും, കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ജില്ലാ വനിതാ ശിശുവികസന ഓഫിസർ, പ്രോഗ്രം ഓഫിസർ, ശിശുവികസന പദ്ധതി ഓഫിസർ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.
Most Read: സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ