തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്ക് ഇന്ന് തീരുമാനമായേക്കും. ടിപിആർ അടിസ്‌ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിലുള്ളത്.
നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദ്ദേശം. വാരാന്ത്യ ലോക്ക്ഡൗണ്‍ പിൻവലിക്കാനും ശുപാർശയുണ്ടാകും. രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദ്ദേശം.
ഓണക്കാലവും, നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതൽ ഇളവുകൾക്കാണ് സാധ്യത. കുറയാത്ത കേസുകളും ലോക്ക്ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശവും ഇവയെല്ലാം സംസ്‌ഥാന സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക്ഡൗൺ രീതി എന്തായാലും കേരളം മാറ്റും. വിദഗ്‌ധ സമിതിയുടെ ബദൽ നിർദ്ദേശങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുള്ള സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്‌ഥാനം സന്ദർശിച്ച കേന്ദ്രസംഘവും ഊന്നൽ നൽകിയത്.
Malabar News: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു