തൃശൂർ: ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. കരൂപ്പടന്ന മേപ്പുറത്ത് അലി (65) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് ഭാര്യ സുഹറ (56)യെ അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ് വെള്ളാങ്ങല്ലൂർ പാലിയേറ്റീവ് കെയർ ട്രഷറർ കൂടിയായ അലിയെ തലയ്‌ക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്ത്‌റൂമിൽ തലയടിച്ചു വീണ് പരിക്കേറ്റിട്ടാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പോലീസിനോട് പറഞ്ഞത്.
എന്നാൽ പോലീസ് ഇത് വിശ്വാസത്തിൽ എടുത്തില്ല. ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. അലിയുടെ ഖബറടക്കം കഴിഞ്ഞ പിറ്റേദിവസം പോലീസ് ഭാര്യയെ കസ്‌റ്റഡിയിലെടുക്കുക ആയിരുന്നു. കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിച്ചു.
സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽ നിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്‌ക്ക് അടിക്കുക ആയിരുന്നെന്നും സുഹറ പോലീസിനോടു പറഞ്ഞു. അടികൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയംകൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്നും സുഹറ പോലീസിന് മൊഴി നൽകി.
Also Read: അഫ്‌ഗാനിലെ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്; ജോ ബൈഡൻ