മസ്‌കത്ത്: സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്‌തികകളില്‍ വിദേശികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഒമാന്‍. കാലാവധി കഴിയുമ്പോള്‍ ഈ തസ്‌തികകള്‍ സ്വദേശികള്‍ക്ക് നല്‍കുന്നതിനാണ് പദ്ധതിയെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ അല്‍ ഹുസ്‌നി പറഞ്ഞു. ഒരു പ്രാദേശിക റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത തസ്‌തികകളില്‍ വിദേശികള്‍ ദീര്‍ഘകാലം തുടരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മാണം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ മാര്‍ക്കറ്റ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. ഇതിനായി സ്വകാര്യ മേഖലയിലെ കമ്പനികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നാസര്‍ അല്‍ ഹുസ്‌നി പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വദേശി തൊഴിലാളികള്‍ക്ക് അക്കാദമിക യോഗ്യതക്ക് അനുസരിച്ച് കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന നിയമം തൊഴില്‍ മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു. പുതിയ നിയമത്തില്‍ യോഗ്യത എന്തായാലും കുറഞ്ഞ വേതനമായി 325 റിയാല്‍ ഉണ്ടായിരിക്കണമെന്ന് മാത്രമാണ് പറയുന്നത്. കൂടുതല്‍ സര്‍വകലാശാല ബിരുദധാരികള്‍ക്ക് അവരുടെ തൊഴില്‍ കരാറുകള്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം കരുതുന്നത്. നേരത്തേ ഇവര്‍ക്ക് 600 റിയാല്‍ കുറഞ്ഞ വേതനം വേണമെന്നായിരുന്നു നിയമം. അതിനാല്‍ 500 റിയാല്‍ വേതനമുള്ള ജോലി കണ്ടെത്തുന്നവര്‍ക്ക് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഏതായലും വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് കുറഞ്ഞ വേതനം എന്ന നിയമം എടുത്ത് കളഞ്ഞതോടെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
അതേസമയം സ്വദേശി തൊഴിലന്വേഷകരുടെ വേതന വിഷയത്തില്‍ മന്ത്രാലയത്തിന് യാതൊരു പങ്കാളിത്തവും ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞിരുന്നു. സ്ഥാപനവും തൊഴിലന്വേഷകരുമാണ് ഈ വിഷയത്തില്‍ ധാരണയില്‍ എത്തേണ്ടതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
National News: കർഷക പ്രതിഷേധവും ദീപികയുടെ ചോദ്യം ചെയ്യലും ഒരേ ദിവസം; ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം