ന്യൂ ഡെൽഹി: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാൻ സെപ്‌തംബർ 25 തന്നെ തിരഞ്ഞെടുത്തത് രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുടെയും പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെയും ട്വീറ്റുകളാണ് ഇത്തരമൊരു സംശയത്തിലേക്ക് നയിക്കുന്നത്.
“ദീപിക പദുക്കോണിനോട് സെപ്‌തംബർ 25ന് ഹാജരാകാൻ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്, കർഷകർ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധവും സെപ്‌തംബർ 25ന്,”– എന്നായിരുന്നു രജ്ദീപ് സർദേശായിയുടെ ട്വീറ്റ്. ഈ ട്വീറ്റ് രാമചന്ദ്ര ഗുഹയും പങ്കുവച്ചു. 1975ലെ സമാന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാമചന്ദ്ര ഗുഹ, സർദേശായിയുടെ ട്വീറ്റ് പങ്കുവച്ചത്.
So @deepikapadukone summoned on September 25 by @narcoticsbureau . Farmers all India protest on Sept 25. Samajh mein aaya??
— Rajdeep Sardesai (@sardesairajdeep) September 23, 2020
“1975 മാർച്ചിൽ ഇന്ദിരാഗാന്ധി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഡെൽഹിയിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു, പ്രതിഷേധം നടന്ന അതേ സമയം ‘ബോബി’ എന്ന ഹിറ്റ് ചിത്രം സംപ്രേഷണം ചെയ്യാനാണ് ദൂരദർശനോട് ആവശ്യപ്പെട്ടത്,”– എന്നാണ് രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്.
In March 1975, when a unified Opposition led by Jayaprakash Narayan organized a public meeting in Delhi to protest the policies of Indira Gandhi’s Government, Doordarshan was asked to telecast the hit film “Bobby” at the same time as the meeting was held. https://t.co/16HPJ7IRJy
— Ramachandra Guha (@Ram_Guha) September 23, 2020
ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്കാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകിയിരിക്കുന്നത്. ദീപിക പദുക്കോണിനെ കൂടാതെ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത് സിംഗ് എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. ദീപിക പദുക്കോൺ സെപ്‌തംബർ 25നും സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർ സെപ്‌തംബർ 26നും ഹാജരാകണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.