മസ്‌കത്ത്: ഒമാനില്‍ സെപ്‌തംബർ 27 മുതല്‍ പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതോടെയാണ് മന്ത്രാലയം ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമെടുത്തതായി അറിയിപ്പ് നല്‍കിയത്.
ഇന്റര്‍സിറ്റി സര്‍വീസുകളായിരിക്കും സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുക. മസ്‌കത്ത് നഗരത്തിലെ സര്‍വീസുകള്‍ ഒക്‌ടോബര്‍ നാല് മുതലും സലാല നഗരത്തിലേത് ഒക്‌ടോബര്‍ 18 മുതലും ആരംഭിക്കും. അതേസമയം സുഹാറിലെ സര്‍വീസുകള്‍ സംബന്ധിച്ച അറിയിപ്പ് പിന്നീട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: രാജസ്ഥാനും ചെന്നൈയും നേര്‍ക്കുനേര്‍; ഷാര്‍ജയില്‍ തീപ്പാറും പോരാട്ടം
കര്‍ശന നിയന്ത്രണങ്ങളോടും സുരക്ഷാ മുന്‍കരുതലുകളോടും കൂടിയാകും സര്‍വ്വീസ് വീണ്ടും ആരംഭിക്കുക. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ബസുകള്‍ സര്‍വീസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വാഹനം അണുവിമുക്തമാക്കും. ഇന്റര്‍സിറ്റി യാത്രക്കാരുടെ താപനില പരിശോധിക്കുകയും ചെയ്യും. ബസ് യാത്രയില്‍ ഉടനീളം എല്ലാവരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണം. കൂടാതെ ബസിനുള്ളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കുകയും ചെയ്യും.