ഷാര്‍ജ: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്‌ഥാൻ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. രണ്ടാം ജയം തേടിയാണ് സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്, ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് കിങ്സ് തകര്‍ത്തത്. റോയല്‍സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഷാര്‍ജയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോയല്‍സിന്റെ ഓസ്ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇത് അവര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ചെന്നൈ നിരയില്‍ ഓപ്പണര്‍മാരുടെ ഫോമില്ലായ്‌മ ടീമിനെ അലട്ടുന്നു. ഷെയിന്‍ വാട്‌സണും, മുരളി വിജയും ഫോം വീണ്ടെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഡുപ്ലേസിയും, റായിഡുവും പ്രകടനം ആവര്‍ത്തിച്ചാല്‍ ചെന്നൈക്ക് കാര്യങ്ങള്‍ എളുപ്പമാവും.
ഇരു ടീമുകളും ആകെ 22 തവണയാണ് ഏറ്റുമുട്ടിയത്, ഇതില്‍ 14 തവണയും ജയം ചെന്നൈക്കൊപ്പം ആയിരുന്നു. 8 തവണയാണ് റോയല്‍സ് ജയിച്ചത്. മലയാളി താരം സഞ്ജു സാംസണും ഇന്ന് കളത്തിലിറങ്ങും, യുവ താരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. താരതമ്യേന മുതിര്‍ന്ന താരങ്ങള്‍ കൂടുതലുള്ള സംഘമാണ് ചെന്നൈ.
വിജയിച്ചാല്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തും. കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാന്‍ ചെന്നൈയും, കന്നി മത്സരം ജയിക്കാന്‍ റോയല്‍സും ശ്രമിക്കുമ്പോള്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
More IPL News: ‘പടിക്കല്‍’ കലമുടച്ച് ഹൈദരാബാദ്