ദുബായ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അര്‍ദ്ധ സെഞ്ചുറി മികവില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് 10 റണ്‍സ് വിജയം .ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തില്‍ നിന്നും 56 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. ഡിവില്ലിയേഴ്സ് 30 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയാണ് ടീമിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്തായി.അര്‍ദ്ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയുടെ മികവില്‍ മികച്ച നിലയിലായിരുന്നു ഹൈദരാബാദ്, എന്നാല്‍ യുസ്വേന്ദ്ര ചാഹലിന്റെ നിര്‍ണായക സ്‌പെല്ലാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഹൈദരാബാദ് നിരയില്‍ ബെയര്‍സ്റ്റോക്ക് പുറമേ ഇന്ത്യന്‍ താരം മനീഷ് പാണ്ഡേയും പോരാടിയെങ്കിലും ജയം അകന്നു നിന്നു. ചാഹല്‍ മൂന്നു വിക്കറ്റും ശിവം ദുബെ, നവദീപ് സൈനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.
മലയാളിയായ ദേവ്ദത്തിന്റെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് കര്‍ണാടക പ്രീമിയം ലീഗിലെ ബെല്ലാരി ടസ്‌കേഴ്സ് താരമായിരുന്ന ദേവ്ദത്ത്, 2019 -20 വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായിരുന്നു . കഴിഞ്ഞ സീസണിലെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലും മികച്ച ഫോമിലാണ് താരം കളിച്ചത് . ഈ പ്രകടനങ്ങളാണ് ദേവ്ദത്തിന് ബാംഗ്ലൂര്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. 20കാരനായ ഈ ഇടംകയ്യന്‍ ബാറ്റ്‌സ് മാൻ ഭാവിയില്‍ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരവുമാണ്.