വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അമേരിക്കയിൽ പടർന്നുപിടിക്കുന്നു. അതിതീവ്ര രോഗവ്യാപനം ഉണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. തീവ്രരോഗവ്യാപനം ഉണ്ടായാൽ മരണനിരക്കും ഉയർന്നേക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രോഗവ്യാപനം തടയാൻ ബൂസ്‌റ്റർ ഡോസുകൾ എടുക്കണമെന്നും ഇനിയും വാക്‌സിൻ എടുക്കാത്തവർ ഇതിനായി മുന്നോട്ട് വരണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ഡിസംബർ ഒന്നിന് 86000 രോഗികൾ എന്നത് 14ആം തീയതി 1.17 ലക്ഷത്തിലേക്ക് ഉയർന്നു. ആഗോളതലത്തിൽ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമൈക്രോൺ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.
ഒമൈക്രോൺ പിടിമുറുക്കിയതോടെ പല യൂറോപ്യൻ രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയിൽ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണനിരക്ക്. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്‌ചാത്തലത്തിൽ രാജ്യത്തെ സർവകലാശാലകളിൽ ക്‌ളാസുകൾ ഓൺലൈനായി മാറ്റിയിട്ടുണ്ട്. ഒപ്പം മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അമേരിക്ക.
Also Read: മകന്റെ തെറ്റിന് അച്ഛന് ശിക്ഷയെന്തിന്; അജയ് മിശ്രയെ പിന്തുണച്ച് കേന്ദ്രം