പടിഞ്ഞാറത്തറ: ഓണം ആഘോഷിക്കാൻ ആളുകൾ എത്തിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ മുഴുവൻ റിസോർട്ടുകളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബുക്കിംഗ് പൂർണമായിരുന്നു.
ബാണാസുര ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കറലാട് ചിറ, ഡിടിപിസിയുടെയും വനം വകുപ്പിന്റെയും മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായിരുന്നത്. വനം വകുപ്പിന്റെ കീഴിലുള്ള ബാണാസുര മല മീൻമുട്ടി വെള്ളച്ചാട്ട കേന്ദ്രത്തിൽ ദിവസം 1,200 പേർക്കാണ് പ്രവേശനം അനുവദിച്ചത്. ഇന്നലെ ഉച്ചയോടെ തന്നെ ഇത്രയും പേർ മീൻമുട്ടിയിൽ എത്തിയിരുന്നു. തുടർന്ന് പ്രവേശനം അവസാനിപ്പിക്കുകയായിരുന്നു.
ബാണാസുര ഡാമിലാണ് വൻ തോതിൽ ആളുകൾ എത്തിയത്. ഇവിടെ സന്ദർശകർ കൂടിയതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യവും ഉണ്ടായി. തുടർന്ന് പലർക്കും മടങ്ങിപോവേണ്ടിയും വന്നിട്ടുണ്ട്. പ്രവർത്തന സമയം അവസാനിച്ചിട്ടും ഒട്ടേറെ പേർ മേഖലകളിലേക്ക് എത്തിയതോടെ ഉദ്യോഗസ്‌ഥർക്കും ബുദ്ധിമുട്ടായി. കറലാട് ചിറയിലും സന്ദർശകർ എത്തിയിരുന്നു.
Read Also: ഫ്ളാറ്റിൽ കുടുങ്ങി; രണ്ടര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി