തിരുവനന്തപുരം: ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു ഒരാഴ്‌ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല.
പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിക്കുന്നതിലെ കാലതാമസമാണ് വിതരണം വൈകാൻ കാരണമായതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയത്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്. ഇതിൽ ഒരുമാസത്തെ കുടിശിക നൽകുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചത്.
50,90,390 പേരാണ് നിലവിൽ ലിസ്‌റ്റിൽ ഉള്ളതെന്നാണ് തദ്ദേശ വകുപ്പിന്റെ കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോൾ കിട്ടാനുള്ളത്. പെൻഷൻകാർ അടക്കം അടിസ്‌ഥാന ജനവിഭാഗങ്ങളിൽ അസംതൃപ്‌തി ഉണ്ടാക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഎം നേതൃയോഗത്തിലും വിമർശനം ഉയർന്നിരുന്നു. എന്നാൽ, കേരളത്തിന് കിട്ടാനുള്ളത് കേന്ദ്രത്തിൽ നിന്ന് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പ്രതികരിച്ചു.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക