സംബല്‍പൂര്‍: ‘ഒരു രൂപ ക്‌ളിനിക്കുമായി ഒരു ഡോക്‌ടര്‍. ഒഡീഷയിലാണ് പാവപ്പെട്ടവര്‍ക്കും നിരാലംബരായ ആളുകള്‍ക്കും ചികില്‍സ നല്‍കാനായി ഒരു ഡോക്‌ടര്‍ ഒരു രൂപ ക്‌ളിനിക്ക് ആരംഭിച്ചത്. ബര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ (വിംസാര്‍) വൈദ്യശാസ്‍ത്ര വിഭാഗത്തിലെ അസിസ്‌റ്റന്റ് പ്രൊഫസറായ ഡോ. ശങ്കര്‍ രാംചന്ദനിയാണ് ഇവിടെ മാനവ സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത വാനം തീര്‍ക്കുന്നത്.
ഈ ക്‌ളിനിക്കില്‍ ചികില്‍സ തേടി എത്തുന്നവര്‍ക്ക് ഫീസായി നല്‍കേണ്ടത് ഒരു രൂപ മാത്രമാണ്. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരു മനുഷ്യജീവനും ചികില്‍സ നിഷേധിക്കപ്പെടരുതെന്ന് 38കാരനായ ഈ ഡോക്‌ടര്‍ പറയുന്നു. ഡ്യൂട്ടി സമയത്തിന് ശേഷം ദരിദ്രര്‍ക്കും നിരാലംബര്‍ക്കും സൗജന്യ ചികില്‍സ നല്‍കണമെന്ന ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ഒരു രൂപ ഫീസ് ക്‌ളിനിക്കിന് തുടക്കം കുറിച്ചതെന്നാണ് ഡോക്‌ടര്‍ പറയുന്നത്.
‘ഒരു സീനിയര്‍ റെസിഡന്റായാണ് ഞാന്‍ വിംസാറില്‍ ചേര്‍ന്നത്. സീനിയര്‍ റെസിഡന്റുകള്‍ക്ക് സ്വകാര്യ പ്രാക്റ്റിസ് ചെയ്യാന്‍ അനുവാദമില്ല. അതിനാല്‍, എനിക്ക് ‘ഒരു രൂപ ക്‌ളിനിക്ക്’ എന്ന സ്വപ്‌നം ആരംഭിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അടുത്തിടെ അസിസ്‌റ്റന്റ് പ്രഫസറായി സ്‌ഥാനക്കയറ്റം ലഭിച്ചു. അസിസ്‌റ്റന്റ് പ്രൊഫസര്‍ എന്ന നിലയില്‍ എന്റെ ഡ്യൂട്ടി സമയത്തിനുശേഷം സ്വകാര്യ പ്രാക്റ്റിസ് ചെയ്യാന്‍ എനിക്ക് അനുവാദം ലഭിച്ചു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഒരു വാടക വീട്ടില്‍ ക്‌ളിനിക്ക് ആരംഭിച്ചു,’ ശങ്കര്‍ രാംചന്ദനി പറഞ്ഞു.
അതേസമയം എന്തുകൊണ്ട് സൗജന്യ ചികില്‍സ നല്‍കുന്നില്ല എന്ന ചോദ്യത്തിനും ഡോക്‌ടര്‍ക്ക് ഉത്തരമുണ്ട്. ‘നിരാലംബരായ ആളുകളില്‍ നിന്ന് ഒരു രൂപ ഫീസായി ഈടാക്കുന്നു, കാരണം സേവനം സൗജന്യമായി നേടുന്നുവെന്ന് അവര്‍ക്ക് തോന്നരുത്. ചികില്‍സക്കായി കുറച്ച് പണം നല്‍കിയെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവണം,’ അദ്ദേഹം പറയുന്നു.
ബുര്‍ല ടൗണിലെ കച്ച മാര്‍ക്കറ്റ് മേഖലയിലാണ് ക്‌ളിനിക്ക് പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മുതല്‍ എട്ട് വരെയും വൈകുന്നേരം ആറ് മുതല്‍ ഏഴ് വരെയുമാണ് ക്‌ളിനിക്കിന്റെ പ്രവര്‍ത്തന സമയം.
Read Also: മുംബൈ നഗരത്തെ യാചക മുക്‌തമാക്കാൻ പോലീസ് നടപടി