ന്യൂഡെൽഹി: ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഡെൽഹി വഴി മുംബൈയിൽ എത്തിയ ആൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത് ആശങ്കകൾ വർധിപ്പിക്കുന്നു. നവംബർ 24ആം തീയതിയാണ് ധോംബിവില്ലി സ്വദേശിയായ 32കാരൻ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്.
അതേസമയം വൈറസിന്റെ പുതിയ വകഭേദമാണോ സ്‌ഥിരീകരിച്ചതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ആയിട്ടില്ല. ജനിതക ശ്രേണീകരണഫലം ലഭിച്ചാൽ മാത്രമേ ഒമൈക്രോൺ ബാധിതനാണോ എന്ന് സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 466 യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ഇവരെ കണ്ടെത്തിയ ശേഷം ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.
അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയിട്ടുണ്ട്. ഒമൈക്രോൺ സ്‌ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാണ് ഡെല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡെൽഹി സർക്കാർ കൂട്ടിച്ചേർക്കുന്നുണ്ട്.
Read also: കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്