തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇപ്പോഴുള്ള 1,99,041 കോവിഡ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജൻ കിടക്ക ആവശ്യമായുള്ളത്. 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു ആവശ്യമായുള്ളത്. അതിനാൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുത്. അങ്ങനെയുള്ളവർ ഓഫിസുകളിൽ പോകുകയോ, കോളേജുകളില്‍ പോകുകയോ, കുട്ടികള്‍ സ്‌കൂളുകളിൽ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളാണെങ്കില്‍ വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാവിലത്തെ കണക്കുകള്‍ പ്രകാരം മെഡിക്കല്‍ കേളേജിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. ആകെയുള്ള ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവാണ് വന്നിരിക്കുന്നത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ളസ്‌റ്റർ മാനേജ്‌മന്റ് ഗൈഡ് ലൈന്‍ അനുസരിച്ച് എല്ലാ സ്‌ഥാപനങ്ങളിലും ഓഫിസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്‌ഥാപനങ്ങളിലും ഓഫിസുകളിലും പിന്തുടരേണ്ട മാര്‍ഗനിർദ്ദേശം സംബന്ധിച്ച് പരിശീലനം നല്‍കണം. പരിശീലനം സംബന്ധിച്ച പിന്തുണ ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്‌ഥാനത്തില്‍ ലഭ്യമാക്കും. ഒരു ചെക്ക് ലിസ്‌റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് ഈ അവബോധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്വം.
പത്തില്‍ കൂടുതൽ ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്‌ഥാപനം ലാര്‍ജ് ക്ളസ്‌റ്റർ ആകും. സാധ്യമാകുന്നിടത്തെല്ലാം ഓഫിസുകളും സ്‌ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ ഓഫിസുകളിലും സ്‌ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്‌പേസ് ഉണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം ഓഫിസിനുള്ളില്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.
Most Read: ഹേമ സമിതി റിപ്പോർട്; ഡബ്ള്യുസിസി ഇന്ന് മന്ത്രിയെ കാണും