തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിക്കുമെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു ചേർന്നതാണെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മൽസരിച്ചാൽ അത് തെക്കൻ കേരളത്തിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന നിർദേശം ആദ്യം തന്നെ പുറത്തു വന്നിരുന്നു. തുടർന്ന് പാർട്ടിയിലെ മിക്ക നേതാക്കളും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ച് രംഗത്ത് വന്നതോടെയാണ് ഉമ്മൻ ചാണ്ടി ഈ നിർദേശം നിഷേധിച്ച് രംഗത്തെത്തിയത്.
ഉമ്മൻ ചാണ്ടി കേരളത്തിൽ എവിടെ നിന്ന് മൽസരിച്ചാലും വിജയിക്കുമെന്നാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കിയത്. ഐ ഗ്രൂപ്പ് നേതാക്കൾ ഇതിനെ അനുകൂലിച്ചു രംഗത്ത് വരികയും ചെയ്‌തിരുന്നു. എന്നാൽ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും, ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെ മൽസരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
കോൺഗ്രസിൽ ഇതുവരെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതിന് മുൻപ് നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ പുതുപ്പള്ളിയിൽ നിന്നും മാറി മറ്റൊരിടത്ത് മൽസരിക്കുന്നെന്ന വാർത്തയെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളയുകയും ചെയ്‌തിട്ടുണ്ട്.
Read also : കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി