കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ ഉമ്മൻചാണ്ടി. കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ രാവിലെ ചർച്ച നടത്തും. വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ.
കെസി ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരത്തെ നടത്തിയ അനുനയ നീക്കം ഫലം കണ്ടിരുന്നില്ല. മണിക്കൂറുകള്‍ നീണ്ടു നിന്ന ചർച്ചയിൽ സജീവ് ജോസഫിനെ മാറ്റണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഉറച്ചു നിൽക്കുകയായിരുന്നു. സോണി സെബാസ്ററ്യന് ഡിസിസി അധ്യക്ഷസ്‌ഥാനം നല്‍കാമെന്ന ഫോര്‍മുലയാണ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാൽ ഈ നിർദേശം എ ഗ്രൂപ്പ് തള്ളി.
ഇന്ന് യുഡിഎഫ് സ്‌ഥാനാർഥി സജീവ് ജോസഫ് നാമനിർദേശ പത്രിക സമർപ്പിക്കും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായി സജീവ് ജോസഫ് പറഞ്ഞു. മാത്രവുമല്ല രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ സജീവ് ജോസഫിനെ മാറ്റില്ലെന്ന് ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം ഉമ്മൻ ചാണ്ടി വരുമെന്ന് അറിയിച്ചതോടെ തുടർ നടപടികൾക്കായി എ ഗ്രൂപ്പ് ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചു. വിമത സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അടക്കമുളള കടുത്ത തീരുമാനങ്ങളിലേക്ക് എ വിഭാഗം പോയേക്കില്ലെന്നാണ് നേതൃത്വം കരുതുന്നത്.
Read Also: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്