തിരുവനന്തപുരം : ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ചു സംസ്‌ഥാനത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്‌തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ ശബരിമല വിധിയുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാകാത്തതാണ് നിലവിലത്തെ പ്രശ്‌നമെന്നും, സർക്കാർ വിശ്വാസികൾക്കൊപ്പം ആണെങ്കിൽ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ആയുധമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത് ശബരിമല വിഷയം തന്നെയാണ്. ഇത് സംബന്ധിച്ചാണ് ഇപ്പോൾ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് കോൺഗ്രസ് വ്യക്‌തമാക്കിയതും, അതിന്റെ കരട് രൂപം പുറത്തിറക്കിയതും. കരട് രൂപത്തിൽ ശബരിമലയിൽ ആചാരലംഘനം നടത്തുന്ന ആളുകൾക്ക് രണ്ട് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വ്യക്‌തമാക്കുന്നത്.
കൂടാതെ ശബരിമല വിഷയത്തിൽ സർക്കാർ ഭക്‌തർക്കൊപ്പമാണെന്ന് പറയാൻ എൽഡിഎഫിന് ധൈര്യം ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭക്‌തർക്കൊപ്പമാണോ അല്ലയോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്‌തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന വാഗ്‌ദാനത്തിലൂടെ കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് എൽഡിഎഫ് നേതാക്കൾ വ്യക്‌തമാക്കുന്നത്. കൂടാതെ കോടതി വിധി തന്നെയായിരിക്കും ശബരിമല വിഷയത്തിൽ സർക്കാർ നയമെന്ന് ധനമന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ളവർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ബജറ്റിന് എതിരെ പ്രതിഷേധം; നിർമല സീതാരാമനെ കരിങ്കൊടി കാണിച്ചു