മുംബൈ: കേന്ദ്ര ബജറ്റിലും ഇന്ധന വിലവർധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കരിങ്കൊടി കാണിച്ചു. എന്നാൽ ധനമന്ത്രിക്ക് സമീപമെത്തി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. മുംബൈയിലെ ഒരു സംവാദ പരിപാടിക്ക് എത്തിയപ്പോഴാണ് സംഭവം.
500ഓളം കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് ഒത്തുകൂടുകയും ധനമന്ത്രിക്ക് എതിരായി മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
മുംബൈയിലെ ദാദർ റെയിൽവേ സ്‌റ്റേഷന് മുന്നിൽ അതിരാവിലെ മുതൽ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്നിരുന്നതായി പോലീസ് പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെയും പെട്രോൾ, ഡീസൽ, പാചക വാതകം, റെയിൽവേ നിരക്കുകൾ തുടങ്ങിയവയുടെയും മറ്റു അവശ്യവസ്‌തുക്കളുടെയും വിലക്കയറ്റത്തിന് എതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
അതേസമയം, ധനമന്ത്രിക്ക് എതിരായ പ്രതിഷേധം സമാധാനപരമായിരുന്നെന്നും അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് പാട്ടീൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്‌റ്റഡിയിൽ എടുത്തിട്ടില്ലെന്നും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ട്രാക്‌ടർ റാലിയിലെ സംഘർഷം; രണ്ട് നേതാക്കൾക്ക് സസ്‍പെൻഷൻ