ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭയിൽ പ്രതിപക്ഷം. കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയും കർഷകരെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആത്‌മഭാഷണത്തിലും പ്രസ്‌താവനകളിലും മാത്രമാണ് മന്ത്രിമാർക്ക് താൽപ്പര്യമെന്നും പ്രതിപക്ഷം ആരോപിച്ചു.
വിമർശനങ്ങൾ കേൾക്കാൻ ക്ഷമയില്ലാത്ത സർക്കാർ വിമർശനം ഉന്നയിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആർജെഡി എംപി മനോജ് കുമാർ ഝാ ആരോപിച്ചു. കൈകൂപ്പി ഞാൻ അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന മനസിലാക്കൂ, ഈ കടുത്ത ശൈത്യകാലത്തും നിങ്ങൾ അവരുടെ വെള്ളവും ശൗചാലയങ്ങളും നൽകാതിരിക്കുകയും കിടങ്ങുകൾ കുഴിക്കുകയും മുള്ളുകമ്പികൾ നിരത്തുകയും ഇരുമ്പാണികൾ പാകുകയും ചെയ്യുകയാണ്, മനോജ് കുമാർ പറഞ്ഞു.
ഇതുപോലെ കടുത്ത സമീപനങ്ങൾ രാജ്യത്തേക്ക് അതിക്രമിച്ച് കയറുന്നവരോട് പോലും സ്വീകരിച്ചതായി കേട്ടിട്ടില്ല. ആരുടെയെങ്കിലും ട്വീറ്റ് കാരണം ഇന്ത്യയുടെ ജനാധിപത്യം ദുർബലപ്പെടില്ല, എന്നാൽ സർക്കാരിന്റെ സമീപനം കൊണ്ട് അത് സംഭവിക്കും. പോപ്പ് താരം റിഹാന്നയുടെ ട്വീറ്റ് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 കാർഷിക നിയമങ്ങളും കർഷക വിരുദ്ധമാണെന്ന് കോൺഗ്രസ് എംപി ദ്വിഗ്‌വിജയ് സിങ് ആരോപിച്ചു. പ്രധാനമന്ത്രിയിലുള്ള വിശ്വാസം കർഷകർക്ക് നഷ്‌ടപ്പെട്ടു. ഭാരതീയ കിസാൻ സംഘ് പോലും നിയമങ്ങളെ എതിർക്കുകയാണ്.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണെന്നും ദ്വിഗ്‌വിജയ് സിങ് പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകരെന്നും അവരുടെ പ്രശ്‌നങ്ങൾ സൗഹാർദ്ദത്തോടെ കൈകാര്യം ചെയ്യണമെന്നും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു.
Read also: കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി