കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം. സിനിമയുടെ റിലീസ് ഉൾപ്പടെയുള്ള കാര്യങ്ങൾ വിവിധ സംഘടനകളുമായി ആലോചിച്ച ശേഷം തീരുമാനിച്ചാൽ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിർദ്ദേശം.
മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ സാധിക്കുമോ എന്ന് ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ഉടൻ ചേരുമെന്ന് പ്രസിഡണ്ട് കെ വിജയകുമാർ അറിയിച്ചു. മാസങ്ങളായി തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നേക്കാം. വൻനഷ്‌ടം സംഭവിച്ച ഉടമകൾക്ക് ഈ ചെലവ് താങ്ങാൻ കഴിയുകയില്ല. അതിനാൽ ചൊവ്വാഴ്‌ച തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിയേറ്ററിന്റെ പകുതി സീറ്റിൽ കാണികളെ ഇരുത്തി സിനിമ കാണിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അതേസമയം, തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ച ചൊവ്വാഴ്‌ച തന്നെയാണ് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫിയോക് ഭാരവാഹികളുടെ യോഗം ചേരുന്നത്. തിയേറ്ററുകളുടെ കാര്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പോളി വി ജോസഫ് പറഞ്ഞു. നിബന്ധനകൾ പാലിച്ച് തിയേറ്റർ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സമയം വേണ്ടിവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെയും അഭിപ്രായം.
Also Read: വാക്‌സിനേഷൻ; ഏറ്റവും വലിയ സംഭരണ കേന്ദ്രം എറണാകുളത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു