കട്ടക്: ഒരേ ലിംഗത്തിൽപെട്ട കമിതാക്കളുടെ അവകാശം സംരക്ഷിക്കാൻ നിർണ്ണായക വിധിയുമായി ഒറീസ്സ ഹൈക്കോടതി. 24 കാരൻ തന്റെ പങ്കാളിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിച്ച കോടതി വിധി പ്രഖ്യാപനത്തിൽ നിർണ്ണായകമായ പരാമർശങ്ങളും നടത്തി. ലിംഗപരമായ വ്യത്യാസങ്ങൾക്കുപരി എല്ലാ വ്യക്തികൾക്കും തങ്ങളുടേതായ അവകാശങ്ങൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ.മിശ്ര, സാവിത്രി രാതോ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപനം നടത്തിയത്.
” സംസ്ഥാനം ഇവർക്ക് എല്ലാവിധ പിന്തുണയും നൽകണം, ജീവിക്കാനുള്ള അവകാശവും നിയമത്തിനു മുന്നിൽ തുല്യതക്കുള്ള അവകാശവും ഉറപ്പുവരുത്തണം, സുരക്ഷയും ലഭ്യമാക്കണം ” – വിധി പ്രഖ്യാപനത്തിൽ കോടതി പറഞ്ഞു.
പരാതിക്കാരന്റെ പങ്കാളിയെ വീട്ടുകാർ ബലമായി ജാജ്പൂരിലെ വീട്ടിലേക്ക് പിടിച്ചുകൊണ്ടു പോവുകയും അവിടെ വെച്ച് മറ്റൊരു വ്യക്തിയുമായി നിർബന്ധപൂർവ്വം വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഇരുവർക്കും ഒരുമിച്ചു ജീവിക്കുവാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുകയും ഇവർക്ക് വേണ്ട സുരക്ഷയൊരുക്കാൻ ജാജ്പൂർ പോലീസ് സുപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഒരുമിച്ചു ജീവിക്കുവാനും ഏത് പങ്കാളിയെ തിരഞ്ഞെടുക്കുവാനും ഉള്ള അവകാശം ഇരുവർക്കും ഉണ്ടെന്ന് ജസ്റ്റിസ് സാവിത്രി രാതോ വിധിപ്രഖ്യാപനത്തിൽ ചൂണ്ടികാട്ടി. സമൂഹവും ഇവരുടെ തീരുമാനത്തിൽ ഒപ്പം നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു.