വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാര വേദിയിൽ വിൽ സ്‌മിത്തിന്റെ അടിയേറ്റ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്‌ണുതയിൽ നന്ദിയുണ്ടെന്നും വാർത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു. സംഭവത്തിൽ വിൽ സ്‌മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി വ്യക്‌തമാക്കി.
സിനിമകളിൽ നിന്നുള്ള വിലക്കാവും വിൽ സ്‌മിത്ത് നേരിടേണ്ടിവരിക. സംഭവത്തിനു ശേഷം വിൽ സ്‌മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഏപ്രിൽ 18ന് ചേരുന്ന യോഗത്തിൽ സ്‌മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകാം എന്നും അക്കാദമി പറഞ്ഞു.
അതേസമയം, സംഭവത്തിനു പിന്നാലെ ക്രിസ് റോക്കിന്റെ കോമഡി ഷോയുടെ ടിക്കറ്റുകൾക്കുള്ള വില വളരെ ഉയർന്നിരുന്നു. മാർച്ച് 18ന് ടിക്കറ്റ് നിരക്ക് 46 ഡോളറിൽ നിന്ന് 341 ഡോളറായി ഉയർന്നു എന്നാണ് എൻഡിടിവിയുടെ റിപ്പോർട് . നിറഞ്ഞ സദസിൽ കഴിഞ്ഞ ദിവസം ബോസ്‌റ്റണിൽ നടത്തിയ ഷോയിൽ ക്രിസ് റോക്കിനെ കാഴ്‌ചക്കാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിച്ചിരുന്നു.
ഭാര്യ ജെയ്‌ഡപിങ്കെറ്റ് സ്‌മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്‌മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ച് ഓസ്‌കർ വേദിയിൽ എത്തിയ ജെയ്‌ഡയെ കുറിച്ച് മികച്ച ഡോക്യുമെന്റിക്കുള്ള പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് തമാശ പറഞ്ഞിരുന്നു. ജെയ്‌ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്‌ഥയാണിത്.
Most Read: ബാലചന്ദ്രകുമാർ എന്തുകൊണ്ട് തെളിവുകൾ നേരത്തേ നൽകിയില്ല? ഹൈക്കോടതി