ന്യൂയോർക്ക്: ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ നടൻ വിൽ സ്‌മിത്തിന്റെ അടിയേറ്റത് അവതാരകൻ ക്രിസ് റോക്കിന് ഗുണമായി. ഒരു അടിയിലൂടെ ലക്ഷങ്ങളാണ് ക്രിസിന്റെ കയ്യിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്‌ച വിൽബർ തിയേറ്ററിൽ നടക്കുന്ന ക്രിസ് റോക്കിന്റെ സ്‌റ്റാൻഡ് അപ് കോമഡി ഷോയ്‌ക്കുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുതീർന്നിരിക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിറ്റ ടിക്കറ്റുകളേക്കാൾ കൂടുതലാണ് കഴിഞ്ഞ ഒറ്റരാത്രി കൊണ്ട് വിറ്റുതീർന്നത്. ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന് കഴിഞ്ഞ ഷോയിൽ 3500 ഇന്ത്യൻ രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ അത് 31,274 രൂപയാക്കി ഉയർത്തിയിരിക്കുകയാണ്. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്നുവരെ ക്രിസ് റോക്കിന്റെ ആറ് ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഭാര്യ ജെയ്‌ഡപിങ്കെറ്റ് സ്‌മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്‌മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ച് ഓസ്‌കർ വേദിയിൽ എത്തിയ ജെയ്‌ഡയെ കുറിച്ച് മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് തമാശ പറഞ്ഞിരുന്നു. ജെയ്‌ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്‌ഥയാണിത്.
1997ലെ ജി.ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ‘ജി.ഐ ജെയിന്‍ 2ല്‍ ജെയ്‌ഡയെ കാണാമെന്നായിരുന്നു ക്രിസിന്റെ പരിഹാസം. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്‌മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്‌തിയായി അടിക്കുകയായിരുന്നു. ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് താക്കീത് ചെയ്യുകയും ചെയ്‌തു.
പിന്നാലെ ഓസ്‌കർ വേദിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് സ്‌മിത്ത് മാപ്പ് പറയുകയും ചെയ്‌തിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു സ്‌മിത്തിന്റെ ക്ഷമാപണം. ‘കിങ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സ്‌മിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ റിച്ചാര്‍ഡ് വില്ല്യംസിനെ പരാമര്‍ശിച്ചാണ് വില്‍ സ്‌മിത്ത് മാപ്പ് പറഞ്ഞത്.
‘റിച്ചാര്‍ഡ് വില്ല്യംസ് ഏത് സാഹചര്യത്തിലും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്‌തിയായിരുന്നു. അക്കാദമിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എന്റെ സഹപ്രവര്‍ത്തകരോടും മാപ്പ്. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയുന്നത് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം കാരണമല്ല. കല ജീവിതത്തെ അനുകരിക്കുന്നു. ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെ പോലെയിരിക്കുന്നു, റിച്ചാര്‍ഡ് വില്ല്യംസിനെപ്പോലെ. ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന ഒരാളാണ് ഞാന്‍. അക്കാദമി എന്നെ ഇനിയും ഓസ്‌കറിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; സ്‌മിത്ത് പറഞ്ഞു.
അതേസമയം, സ്‌മിത്തിനെതിരെ പോലീസിൽ പരാതി നൽകില്ലെന്ന് ക്രിസ് റോക്ക് വ്യക്‌തമാക്കിയിട്ടുണ്ട്. ഒരുതരത്തിലുള്ള അക്രമവും വെച്ച് പൊറുപ്പിക്കില്ലെന്ന് അക്കാദമിയും പ്രതികരിച്ചു.
Most Read: അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം