ശ്രീനഗർ: ‘പോരാട്ടം രാജ്യത്തിനെതിരെയല്ല, ബിജെപിക്കും അതിന്റെ പ്രത്യയശാസ്‌ത്രത്തിനും എതിരാണ്’ എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരെയുള്ള പ്രതിഷേധത്തെ പരാമർശിച്ചായിരുന്നു ഒമർ അബ്‌ദുള്ളയുടെ പരാമർശം.
“ബിജെപി രാജ്യമല്ല, രാജ്യമെന്നാൽ ബിജെപിയുമല്ല. ഞങ്ങൾക്ക് വേണ്ടത് ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടത്തിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല,” കാർഗിലിലെ പ്രാദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഒമർ അബ്‌ദുള്ള മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യധാരാ രാഷ്‌ട്രീയ പാർടികൾ രൂപീകരിച്ച ‘പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷൻ’ സഖ്യം ഇന്നലെ കാർഗിലിൽ വച്ച് കാർഗിൽ ഡെമോക്രാറ്റിക് സഖ്യവുമായി കൂടിക്കാഴ്‌ച നടത്തി. 2019 ഓഗസ്‌റ്റ് അഞ്ചിന് മുമ്പുള്ള കശ്‌മീരിന്റെ സ്‌ഥിതി പുനഃസ്‌ഥാപിക്കണം എന്നാണ് തങ്ങൾ എല്ലാവരുടേയും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പള്ളിയിൽ പോകാൻ പോലും അനുവദിച്ചില്ല; ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചു