ചണ്ഡീഗഢ്: കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ കാരണം വിശദീകരിച്ച് ബിജെപി. വോട്ടർമാർ ടൂറിൽ ആയതിനാലാണ് ബിജെപി പരാജയപ്പെട്ടത് എന്നാണ് തോൽവിയിൽ പാർട്ടി വക്‌താവ് സഞ്‌ജയ് ശർമ നൽകുന്ന വിശദീകരണം.
“ഡിസംബര്‍ 25, 26, 27 ഇതെല്ലാം അവധി ദിനങ്ങളാണ്. വര്‍ഷാവസാനമാണ് ഡിസംബര്‍. അതുപോലെ തന്നെ നിരവധി അവധി ദിനങ്ങളും ഡിസംബറിലാണ്. ജനങ്ങള്‍ സാധാരണ കുടുംബത്തോടെ യാത്ര പോകുന്ന മാസം കൂടിയാണിത്. നിര്‍ഭാഗ്യവശാല്‍ അവധിയാഘോഷിക്കാന്‍ ഞങ്ങളുടെ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും പോയതാണ് പാര്‍ട്ടിക്ക് കനത്ത നഷ്‌ടമുണ്ടാക്കിയത്,”- സഞ്‌ജയ് ശർമ പറഞ്ഞു.
സംസ്‌ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷം നടക്കുന്ന, അഭിമാന പോരാട്ടമായി ബിജെപി കണക്കാക്കിയ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ബിജെപി-ജെജെപി സഖ്യത്തിന് ഉണ്ടായത്. ആറിടത്ത് മൽസരിച്ച സഖ്യം നാലിടത്തും തോൽവി ഏറ്റുവാങ്ങി. സോണിപത്തിലെയും അംബാലയിലെയും മേയർ സ്‌ഥാനം ബിജെപി-ജെജെപി സഖ്യത്തിന് നഷ്‌ടമായി.
സോണിപത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി 14,000 വോട്ടുകൾക്ക് ആണ് വിജയിച്ചത്. അംബാലയില്‍ 8,000 വോട്ടിന് ഹരിയാന ജവസേചന പാര്‍ട്ടിയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഗു അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് സോണിപത്. ഇവിടെയാണ് ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിട്ടത്.
ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ കാലിടറി. ഹിസാറിലെ ഉലകന, റെവാരിയിലെ ധാരുഹേര എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയത്.
അംബാല, പഞ്ചകുള, സോണിപത്, റെവാരിയിലെ ധാരുഹേര, റോഹ്തകിലെ സംപാല, ഹിസാറിലെ ഉലകന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്‌ചയാണ് ഫലം വന്നത്.
Also Read: ബിഹാറില്‍ എന്‍ഡിഎ ഭരണം അട്ടിമറിക്കും; രാഷ്‌ട്രീയ ജനതാദള്‍