ചണ്ഡീഗഢ്: ഡെൽഹി അതിർത്തിയിൽ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ, അയൽ സംസ്‌ഥാനമായ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന് കനത്ത തിരിച്ചടി.
സംസ്‌ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷം നടക്കുന്ന, അഭിമാന പോരാട്ടമായി ബിജെപി കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സോണിപത്തിലെയും അംബാലയിലെയും മേയർ സ്‌ഥാനം ബിജെപി-ജെജെപി സഖ്യത്തിന് നഷ്‌ടമായി.
ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ കാലിടറി. ഹിസാറിലെ ഉലകന, റെവാരിയിലെ ധാരുഹേര എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയത്.
അംബാല, പഞ്ചകുള, സോണിപത്, റെവാരിയിലെ ധാരുഹേര, റോഹ്തകിലെ സംപാല, ഹിസാറിലെ ഉലകന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
സോണിപത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി 14,000 വോട്ടുകൾക്ക് ആണ് വിജയിച്ചത്. നിഖിൽ മദാൻ സോണിപത്തിന്റെ മേയറാകും. പുതിയ കാർഷിക നിയമങ്ങളോടുള്ള എതിർപ്പാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
“സോണിപത് മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ്- 72,111, ബിജെപി- 58,300. ഓർക്കുക, സിംഘു അതിർത്തിക്ക് തൊട്ടടുത്താണ് സോനിപത്, ഹരിയാനയിലും യുപിയിലും കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമാണ് ഇവിടം”- കോൺഗ്രസ് നേതാവ് ശ്രീവാത്‌സ പറഞ്ഞു.
Congress has won the Sonipat Mayor Elections by a huge margin
Congress: 72,118
BJP: 58,300Remember, Sonipat is right next to Singhu Border & is the Epicenter of Farmer Agitation in Haryana & UP.
RT & spread bcos Paid Media & BJP won’t talk about it#FarmersAppealTotalRepeal
— Srivatsa (@srivatsayb) December 30, 2020
അംബാലയില്‍ 8,000 വോട്ടിന് ഹരിയാന ജവസേചന പാര്‍ട്ടിയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പാര്‍ട്ടി നേതാവ് വിനോദ് ശര്‍മ്മയുടെ ഭാര്യ ശക്‌തി റാണി ശര്‍മയാണ് വിജയിച്ചത്.
കർഷകരുടെ ആശങ്കകളോട് മുഖം തിരിച്ചു നിൽക്കുന്ന ബിജെപിക്കും സഖ്യകഷിക്കുമെതിരെ കടുത്ത രോഷം പ്രകടിപ്പിക്കുന്ന ഗ്രാമങ്ങളാണ് ഹരിയാനയിൽ ഉള്ളത്. അടുത്ത ദിവസങ്ങളിലായി ഹരിയാനയിലെ ചില ഗ്രാമങ്ങളിൽ ബിജെപിക്കും സഖ്യ കക്ഷിയായ ജെജെപിക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് യോഗം ചേര്‍ന്ന് തീരുമാനം എടുത്തത്. ബിജെപി, ജെജെപി നേതാക്കളോ പ്രവർത്തകരോ ഗ്രാമത്തിൽ കാലുകുത്തിയാൽ ചെരുപ്പുകൊണ്ടാവും സ്വീകരണം എന്നാണ് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകിയത്.
Also Read: ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍