ഡെൽഹി: കോവിഡ് ബാധിച്ച് ഇതുവരെ 300ഓളം മാദ്ധ്യമ പ്രവർത്തകർ രാജ്യത്ത് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്. രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകർ കോവിഡിന് കീഴടങ്ങി. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്‌റ്റഡീസ് ആണു മാദ്ധ്യമ മേഖലയിലെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.
മുതിർന്ന മാദ്ധ്യമ പ്രവർത്തകർ മുതൽ ഗ്രാമീണ പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന റിപ്പോർട്ടർമാർക്ക് അടക്കം ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ മാസം 16 വരെ 238 മാദ്ധ്യമ പ്രവർത്തകരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് ഇവരുടെ പഠനത്തിൽ പറയുന്നു.
കോവിഡിന്റെ ആദ്യ ഘട്ടം മാദ്ധ്യമ മേഖലയെ സാരമായി ബാധിച്ചിരുന്നില്ല. എന്നാൽ, രണ്ടാം തരംഗം വന്നതോടെയാണ് മേഖല ആകെ പ്രതിസന്ധിയിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 56 മാദ്ധ്യമ പ്രവർത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ, രണ്ടാം തരംഗത്തിൽ സ്‌ഥിതി മാറി.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങൾക്കിടയിൽ 11 പേരാണ് മരിച്ചത്. പക്ഷേ ഏപ്രിൽ ഒന്നുമുതൽ ഈ മാസം 16 വരെ 171 മാദ്ധ്യമ പ്രവർത്തകരുടെ ജീവൻ നഷ്‌ടപ്പെട്ടു. അതായത് ഏതാനം ആഴ്‌ചകൾക്കിടെയാണ് ഇത്രയും മരണം സംഭവിച്ചിരിക്കുന്നത്.
പഠനം സൂചിപ്പിക്കുന്ന പ്രകാരം കഴിഞ്ഞ മാസം പ്രതിദിനം മൂന്നു മാദ്ധ്യമ പ്രവർത്തകരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. മെയ് ആയപ്പോഴേക്കും മരണനിരക്ക് പ്രതിദിനം നാലായിട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്‌ഥിരീകരിച്ച കണക്കു മാത്രമാണ്. യഥാർത്ഥ കണക്കുകൾ ഇതിനും മുകളിലാകാം.
മഹാമാരിക്കെതിരെ ഉള്ള പോരാട്ടത്തിൽ ശക്‌തമായി നിലയുറപ്പിച്ചിരുന്ന വിഭാഗങ്ങളായിരുന്നു ആരോഗ്യ പ്രവർത്തകരും പോലീസും മാദ്ധ്യമ പ്രവർത്തകരും. എന്നാൽ വാക്‌സിനേഷൻ പ്രക്രിയയിൽ ഈ രണ്ട് വിഭാഗങ്ങളെയും മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തിയപ്പോൾ, മാദ്ധ്യമ പ്രവർത്തകർക്ക് ആ അവസരം ലഭിച്ചില്ല. ഇതിന്റെ പ്രത്യാഘാതമാവാം രണ്ടാം തരംഗത്തിൽ മാദ്ധ്യമ മേഖലയിൽ ഉണ്ടായ ഈ നഷ്‌ടത്തിന് കാരണം.
Kerala News: കൊല്ലത്തും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു