കാസർഗോഡ്: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്‌ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ്‌മയിൽ കാസർഗോഡ് ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല കൊച്ചിയിലെ കെയർ സിസ്‌റ്റംസിന്. ഇ-ടെണ്ടർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ നിന്നാണ് കെയർ സിസ്‌റ്റംസിനെ തിരഞ്ഞെടുത്തത്. 1.87 കോടി രൂപ ചിലവിൽ 80 ദിവസത്തിനകം പ്ളാന്റ് നിർമാണം പൂർത്തിയാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി, കലക്‌ടർ ഡോ. ഡി സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ടെണ്ടർ അംഗീകരിച്ചത്. പദ്ധതിയുടെ 20 ശതമാനം തുക മുൻകൂറായി നൽകും. 50 ശതമാനം തുക പ്ളാന്റ് സ്‌ഥാപിക്കുമ്പോഴും ബാക്കി 30 ശതമാനം തുക നിർമാണം പൂർത്തീകരിക്കുന്ന സമയത്തും നൽകും.
ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് പ്ളാന്റ് സ്‌ഥാപിക്കുക. ഓക്‌സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ ഓക്‌സിജൻ പ്ളാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നൽകും.
ദിവസം 200 സിലിണ്ടർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ളാന്റ് ഭാവിയിൽ വ്യാവസായിക ആവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ പറ്റും. ജില്ലാ വ്യവസായ കേന്ദ്രം മാനേജറാണ് നിർവഹണ ഉദ്യോഗസ്‌ഥൻ.
Read Also: 24 മണിക്കൂറിൽ തന്നെ കാലവർഷം കേരളത്തിലെത്തും; കാലാവസ്‌ഥാ കേന്ദ്രം