ലണ്ടൻ: കോവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ളാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും. 18 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ളാന്റുകളും 1,000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ നേരിടുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം.
നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്‌റ്റിൽ നിന്നാണ് ആന്റോനാവ് 124 കാർഗോ വിമാനം പുറപ്പെട്ടിരിക്കുന്നത്. ഞായാറാഴ്‌ച രാവിലെയോടെ വിമാനം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.
ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഓക്‌സിജൻ പ്ളാന്റുകൾ ഇന്ത്യയിൽ എത്തിക്കുന്നത്. റെഡ് ക്രോസിന്റെ സഹായത്തോടെ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് പ്ളാന്റുകൾ കൈമാറും. ഓരോ ഓക്‌സിജൻ ജനറേറ്റർ യൂണിറ്റുകളിൽ നിന്നും മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ വരെ ഉൽപാദിപ്പിക്കാൻ കഴിയും. ഇതുമൂലം ഒരു സമയം 50 പേരുടെ ജീവൻ രക്ഷിക്കാനാകും.
ഇന്ത്യയിലുള്ള കോവിഡ് രോഗികൾക്ക് ഇത് സഹായകമാകും. ഈ മഹാമാരിയെ തടയാൻ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കും, യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. ഏപ്രിലിൽ 200 വെന്റിലേറ്ററുകളും ഓക്‌സിജൻ കോൺസൺട്രേറ്റുകളും യുകെ ഇന്ത്യക്ക് കൈമാറിയിരുന്നു.
Read also: ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ് ആശുപത്രിയാക്കണം; സുബ്രമണ്യൻ സ്വാമി