പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തത്. തുടർന്ന് ഇവിടേക്ക് അടിയന്തിരമായി ഓക്‌സിജൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി ശശാങ്ക് വ്യക്‌തമാക്കി.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നൂറിലേറെ കോവിഡ് രോഗികളാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. അതിനാൽ തന്നെ ഓക്‌സിജൻ ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ അത് ചികിൽസയെ പ്രതികൂലമായി ബാധിക്കും. പാലക്കാട് നഗരത്തിലെ പാലന ആശുപത്രിയാണ് ആദ്യം ഓക്‌സിജൻ സ്‌റ്റോക്ക് തീരുന്നുവെന്ന് റിപ്പോർട് ചെയ്‌തത്. ഇവിടെ മാത്രം 60ഓളം കോവിഡ് രോഗികൾ ചികിൽസയിൽ കഴിയുന്നുണ്ട്. അതിന് പിന്നാലെയാണ് സമാന സ്‌ഥിതി വാണിയംകുളത്തെ പികെ ദാസ് ആശുപത്രി, പാലക്കാട്ടെ തങ്കം ആശുപത്രി എന്നിവിടങ്ങളിലും റിപ്പോർട് ചെയ്‌തത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അടിയന്തിര ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനികളുമായി സംസാരിച്ച് ക്ഷാമമുള്ള ആശുപത്രികളിൽ ഓക്‌സിജന്‍ പെട്ടന്ന് എത്തിക്കാനാണ് നിര്‍ദ്ദേശം. കൂടാതെ വരും ദിവസങ്ങളിലും ഓക്‌സിജൻ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ, ഇത് പരിഹരിക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.
Read also : കൊടകര കുഴൽപ്പണ കവർച്ചാ കേസ്; ഒന്നാം പ്രതി റിമാൻഡിൽ